2013 ഡിസംബർ 22, ഞായറാഴ്‌ച

സിനിമ - ക്ലോസ്ഡ് കര്‍ട്ടന്‍ - ജാഫര്‍ പനാഹി( ഇറാന്‍ )

ക്ലോസ്ഡ് കര്‍ട്ടന്‍ - ജാഫര്‍ പനാഹി
കര്‍ട്ടന്‍ എന്ന വാക്ക് സിനിമ എന്ന മാധ്യമത്തെക്കാള്‍ നാടകവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നാണ്. ഇവയാണ് രംഗവും സദസ്സും (പ്രേക്ഷകനും) തമ്മിലുള്ള ദൃശ്യ സംവേദത്തിന്റെ അതിര് നിര്‍ണ്ണയിക്കുന്നത്. നാടകത്തില്‍ കര്‍ട്ടന്‍ ഉയരുന്നിടത്ത് കാഴ്ച ആരംഭിക്കുമ്പോള്‍ സിനിമയില്‍ വെളിച്ചം കാഴ്ച്ചയുടെ നാന്ദി കുറിക്കുന്നു. ഇറാനിയന്‍ ചലച്ചിത്രകാരനായ ജാഫര്‍ പനാഹിയുടെ ക്ലോസ്ഡ കര്‍ട്ടന്‍ എന്ന സിനിമ തിരശ്ശീലകള്‍ താഴ്ത്തിയിടുന്നതില്‍ തുടങ്ങി തുറന്നിടുന്നതില്‍ അവസാനിക്കുന്ന, സിനിമയെ വിപരീതവല്‍ക്കരിക്കുന്ന ഒരു നാടകക്കാഴ്ചയിലേക്ക് കാഴച്ചക്കാരനെ ക്ഷണിക്കുന്നു. അഥവാ, സദസ്സില്‍ നിന്നും മാറി വേദിയില്‍ ഇരുന്നു നാടകം കാണേണ്ടി വരുന്ന ഒരവസ്ഥയിലേക്ക് കാഴ്ചക്കാരനെ തള്ളിവിടുന്നു ഈ സിനിമ.

     ഇറാനില്‍ സിനിമയെടുക്കുന്നതിനു വിലക്ക് നേരിടുകയും വീട്ടുതടങ്കലില്‍ ആക്കപ്പെടുകയും ചെയ്ത ജാഫര്‍ പനാഹി, തന്റെ മിത്രവും തിരക്കഥാകൃത്തും ആയ കംബൂസിയ പട്രോവിയുമായി (അദ്ദേഹം തന്നെയാണ് തിരക്കഥാകൃത്തായി ഇതില്‍ വേഷമിടുന്നതും) ചേര്‍ന്നാണ് ഈ ചലച്ചിത്രം പൂര്‍ത്തിയാക്കിയത്. കടല്‍ തീരത്തു സ്ഥിതിചെയ്യുന്ന ഒരു വീട്ടിനകത്ത് നിന്നും അഴികള്‍ക്കിടയിലൂടെ ഉള്ള കടലിന്റെ ഒരു വിദൂര ദൃശ്യത്തോടു കൂടിയാണ് സിനിമ ആരംഭിക്കുന്നത്. ദീര്‍ഘവും നിശ്ചലവുമായ ഈ ഒരു ഷോട്ടിലൂടെ തന്നെ പ്രേക്ഷകനെ അഴികള്‍ക്ക് പിന്നില്‍, വീട്ടിനകത്തേക്ക് എത്തിക്കുന്നുണ്ട് സംവിധായകന്‍. പിന്നീടങ്ങോട്ട് അവിടെ നടക്കുന്ന നാടകീയതയുടെയും ആത്മസംഘര്‍ഷതിന്റെതും ആയ ഒരു ദൃശ്യപരിസരത്തിലേക്ക് കാഴ്ച്ചകാരനെ കൂടി ഉള്‍പ്പെടുത്തുന്നു ഇവിടെ. തന്റെ വളര്‍ത്തു മൃഗം ആയ നായയെയും (ഇറാനില്‍ പൊതു സ്ഥലത്ത് നായെ കൊണ്ടുനടക്കാന്‍ പാടില്ല) കൊണ്ടാണ് തിരക്കഥാകൃത്തായ പട്രോവി വീട്ടിലേക്ക് വരുന്നത്. വലിയൊരു ബാഗിനകത്ത് ഒളിപ്പിച്ചു കൊണ്ടുവരുന്ന നായ ഒരു പ്രതീകം തന്നെയാണ്. സിനിമ എന്ന മാധ്യമത്തോടുള്ള ഭരണകൂടത്തിന്റെ നിലപാടിനെ തന്നെയാണ് വെറുക്കപ്പെട്ട മൃഗം ആയ നായയെ (നായകളെ കൊന്നൊടുക്കുന്ന ഒരു ദൃശ്യം നായ തന്നെ ടെലിവിഷനില്‍ കാണുന്ന ഒരു രംഗം ഉണ്ട് ഇതില്‍) കഥാപാത്രമാക്കിയതിലൂടെ പറയാന്‍ ശ്രമിക്കുന്നത്. ആരും പറയാന്‍ മടിക്കുന്നത് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ ശ്രമിക്കുന്നവരെ പ്രതീകവല്‍ക്കരിക്കാന്‍ നായയെക്കാള്‍ (കെ.ജി.ശങ്കരപ്പിള്ളയുടെ കഷണ്ടി എന്ന കവിതയില്‍ പറഞ്ഞ പോലെ) നല്ല മറ്റൊരു പ്രതീകം ഇല്ല തന്നെ. പനാഹിയുടെ മുന്‍കാല സിനിമകള്‍ പലതും (ഓഫ്‌ സൈഡ്, സര്‍ക്കിള്‍, വൈറ്റ് ബലൂണ്‍) വ്യവസ്ഥിതിക്ക് നേരെയുള്ള കുരയ്ക്കലുകള്‍ ആയതുകൊണ്ടാണല്ലോ അദ്ദേഹം ഒരു നായയെ പോലെ ഭരണകൂടത്താല്‍ വെറുക്കപ്പെട്ടതും കൂട്ടിലടക്കപ്പെട്ടതും.

     ചലച്ചിത്രകാരന്‍ (തിരക്കഥാകൃത്തായ പട്രോവി), ഒരു രാത്രിയില്‍ പെട്ടെന്ന് അതിക്രമിച്ചു കടന്നു വരുന്ന സ്ത്രീ (മലിക എന്ന കഥാപാത്രം), ജാഫര്‍ പനാഹി (അദ്ദേഹം തന്നെ) ഈ മൂന്നു റോളുകള്‍ സിനിമയില്‍ യഥാക്രമം പനാഹി എന്ന ചലച്ചിത്രകാരന്‍, അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍, പനാഹി എന്ന വ്യക്തി എന്നീ മൂന്നു സ്വത്വങ്ങളെ പ്രതിനിധാനം ചെയ്യുന്നു. വിലക്കുകള്‍ നിലനില്‍ക്കുമ്പോഴും എഴുത്തുകാരന്‍/ചലച്ചിത്രകാരന്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷവും, അതിക്രമിച്ചു കടന്നു വരുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തില്‍ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദവും പനാഹി എന്ന കലാകാരന്‍ അനുഭവിച്ച/അനുഭവിക്കുന്ന സംഘര്‍ഷം തന്നെയാണ്. സഹോദരനോടൊപ്പം ഒരു രാത്രിയില്‍ വീട്ടിനകത്തെക്ക് പെട്ടെന്ന് അനുവാദമില്ലാതെ കടന്നു വരുന്ന സ്ത്രീ (മലിക) വീട്ടിനകത്ത് അമിതസ്വാതന്ത്ര്യം എടുക്കുകയും, പട്രോവിയുടെ സ്വകാര്യതയെ ശല്യപ്പെടുത്തുകയും ഒക്കെ ചെയ്യുന്നുണ്ട്. ഇവര്‍ തമ്മിലുള്ള സംഭാഷണത്തില്‍ ഒരു ഘട്ടത്തില്‍ പട്രോവിയുടെ ഈ ഒളിജീവിതത്തെ കളിയാക്കുന്ന രീതിയില്‍ മലിക സംസാരിക്കുന്നുമുണ്ട്. ജാഫര്‍ പനാഹിയുടെ മിക്ക ചിത്രങ്ങളും ഇറാനില്‍ സ്ത്രീകള്‍ ലിംഗപരമായി നേരിടുന്ന വിവേചനങ്ങളെ നിശിതമായി വിമരശിക്കുന്നവയാണല്ലോ. കഥാപാത്രം എന്ന ഒരു രൂപകത്തെ സിനിമയിലേക്ക് സന്നിവേശിച്ചപ്പോള്‍, അതവതരിപ്പിക്കാന്‍ ഒരു സ്ത്രീയെ തന്നെ തെരഞ്ഞെടുത്തതില്‍ മുന്‍കാല പനാഹി സിനിമകള്‍ പറഞ്ഞു വെച്ച Gender politics ന്റെ ഒരു തുടര്‍ച്ച കാണാവുന്നതാണ്.

     പെട്രോവിയും അദ്ദേഹത്തിന്‍റെ നായയും മലികയും ഒക്കെയായി സിനിമയുടെ ആദ്യപാദം പിന്നിടുമ്പോള്‍ ഈ കഥാപാത്രങ്ങളെയൊക്കെ പൊടുന്നനെ അപ്രത്യക്ഷമാക്കി അത്യന്തം നാടകീയമായി ജാഫര്‍ പനാഹി തന്നെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത് കാണാം. പിന്നീടുള്ള കുറെ ഭാഗം ഒരു മുഷിപ്പന്‍ സോളോ ഡ്രാമയുടെ പോലെ  സിനിമയുടെ ആഖ്യാന രീതി മാറുന്നുണ്ട്. കലാകാരന്‍ എന്ന തന്റെ സത്വത്തില്‍ നിന്നും മാറി അതിന്റെ എല്ലാ വിധ സര്‍ഗ്ഗസംഘര്‍ഷങ്ങളെയും ഉപേക്ഷിച്ച് സാധാരണ ജീവിതവുമായി പൊരുത്തപ്പെടാനുള്ള പനാഹിയുടെ ശ്രമം ഈ ദൃശ്യങ്ങളിലത്രയും കാണാം. വീട്ടിനകത്തുള്ള സ്വന്തം സിനിമകളുടെ പോസ്റ്ററുകള്‍ കാണുമ്പോള്‍ പ്രകടമാകുന്ന നിര്‍വികാരതയും, ഗാര്‍ഹികമായ എല്ലാ സ്വാഭാവിക നിഷ്ഠകളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നതും എല്ലാം പനാഹി എന്ന വ്യക്തി അയാളിലെ കലാകാരനില്‍ നിന്നും കുതറിമാറാന്‍ ശ്രമിക്കുന്നതിന്റെ സൂചനകളായി അനുഭവപ്പെടുന്നുണ്ട്. ഈ രംഗങ്ങളിലത്രയും നിസ്സംഗമായ ഒരു മുഖഭാവമാണ് അദ്ദേഹത്തിന്. തീവ്രമായ ഒരു വികാരശൂന്യത പ്രകടമാണ്. തന്റെ കൈകളുടെ ചലനം പോലും എങ്ങിനെ പ്രകടിപ്പിക്കണമെന്ന് അറിയാത്ത രീതിയില്‍ അദ്ദേഹത്തിന് തന്റെ സ്വാഭാവികമായ ശരീരഭാഷ പോലും അന്യമായിപ്പോകുന്നുണ്ട്. തന്റെ മാനസികാവസ്ഥ പ്രേക്ഷകനിലേക്ക് കൂടി സന്നിവേശിപ്പിക്കാന്‍, പരിമിതമായ ദൃശ്യവല്‍ക്കരണ സാധ്യതകളില്‍ നിന്നുകൊണ്ട് പനാഹി നടത്തുന്ന ഒരു ശ്രമം കൂടിയാവാം, സാമാന്യം ദീര്‍ഘവും വരണ്ടതുമായ ഈ ഒരു സീക്വന്‍സ്.

     സിനിമ അവസാനിക്കുമ്പോള്‍ ക്യാമറ സിനിമയുടെ ആദ്യസീനിന്റെ അതേ ആംഗിളില്‍ തന്നെ തിരിചെത്തുന്നുണ്ട്. അഴികല്‍ക്കിടയിലൂടെയുള്ള വിദൂര ദൃശ്യത്തില്‍, അകലെയായ് കാണുന്ന റോഡില്‍ നിന്നും ജാഫര്‍ പനാഹി ഒരു കാറില്‍ കയറി പോവുകയാണ്. അപ്പോഴും, പനാഹി എന്ന വ്യക്തി, തുറന്ന ലോകത്തേക്ക് യാത്രയാവുമ്പോഴും, വീട്ടിനകത്ത് അഴികള്‍ക്കുള്ളിലായ്‌ രണ്ടു പേരെ കാണാം; പെട്രോവിയും മലികയും. നമ്മള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ പനാഹി രണ്ടു സാധ്യതകള്‍ തരുന്നു. അദ്ദേഹത്തോടൊപ്പം വീട്ടില്‍ നിന്നും പുറത്തെക്കിറങ്ങാം. അല്ലെങ്കില്‍ ആ വീട്ടിനകത്ത് കലാകാരനും കഥാപാത്രത്തിനും കൂട്ടിരിക്കാം; വെളുത്ത തിരശ്ശീലയില്‍ അവരുടെ രൂപങ്ങള്‍ വെള്ളിവെളിച്ചമായ് ഉയിര് പ്രാപിക്കുംവരെ. 

     സിനിമയുടെ പ്രതിപാദ്യവിഷയം ചലച്ചിത്രകാരന്റെ വ്യക്തയാനുഭവവും (വീട്ടുതടങ്കലും വിലക്കും) അതിലേക്കു നയിച്ച കാരണങ്ങളും(?) ആയതുകൊണ്ട് തന്നെ അകത്തെ ദൃശ്യങ്ങളും അകത്തുനിന്നുള്ള പുറം കാഴ്ച്ചകള്‍ക്കുമപ്പുറം സിനിമ ഒരിക്കലും വീടിനു പുറത്തേക്ക് സഞ്ചരിക്കുന്നില്ല. വീട്ടിനകത്ത് പട്രോവി തന്റെ തന്നെ ചലനങ്ങള്‍ സ്വയം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്ന ഒരു സീന്‍ ഉണ്ട് സിനിമയില്‍. ക്ലോസ്ഡ കര്‍ട്ടന്‍ എന്ന സിനിമയുടെ ഉള്ളടക്കം മുഴുവന്‍ ഈ ഒരു ദൃശ്യത്തില്‍ ഉണ്ട്. കൃത്യമായ രാഷ്ട്രീയവും മാനവികബോധവും ഉള്ള ഒരാളെ സംബന്ധിച്ചെടുത്തോളം കല അയാളുടെ ആത്മാവിഷ്കാരം തന്നെയാണ്. അതിനു തടയിടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ കലാകാരന്‍ സ്വയം ഒരു കലാസൃഷ്ടിയായ് രൂപാന്തരപ്പെടും. ഒരു വിപ്ലവകാരി രക്തസാക്ഷിയാവുമ്പോള്‍ വിപ്ലവത്തിന് മൂര്‍ച്ച കൂടുന്നത് പോലെ തന്നെയാണതും. ചുവരുകള്‍ക്കകത്ത്, അടഞ്ഞ വാതിലിനും താഴ്ത്തിയിട്ട കര്‍ട്ടനുകള്‍ക്കും ഉള്ളില്‍ പനാഹിയും കൂട്ടരും ആടിത്തീര്‍ത്ത ഈ അഭ്രനടനം കൂടുതല്‍ മൂര്‍ച്ചയേറിയതാണ്. അലഞ്ഞു തിരിയുന്നവയെക്കാള്‍ അപകടകാരികള്‍ ആണ് കൂട്ടില്‍ അടച്ച സിംഹങ്ങള്‍ എന്ന് അദ്ദേഹത്തെ അകത്താക്കിയവര്‍ എന്നെങ്കിലും തിരിച്ചറിയും.
                                                 -താരിഖ്. സി.

2013 ജനുവരി 31, വ്യാഴാഴ്‌ച

സിനിമ-ജപ്പാനീസ് വൈഫ് - അപര്‍ണ്ണ സെന്‍


സിനിമ-ജപ്പാനീസ് വൈഫ്.
-------------------------------
അപര്‍ണ്ണ സെന്‍ ന്റെ സിനിമയായ 'ദി ജപ്പാനീസ് വൈഫ് ' അവരുടെ മുന്‍കാല ചിത്രങ്ങളെ അപേക്ഷിച്ച് വളരെ പിന്നില്‍ നില്‍ക്കുന്ന ഒന്നാണ്. ആശയം കൊണ്ടോ ആഖ്യാനത്തില്‍ എന്തെങ്കിലും നവീനത പുലര്‍ത്തിക്കൊണ്ടോ ഒന്നും തന്നെ പ്രേക്ഷകനെ സ്പര്‍ശിക്കാതെ പോകുന്നു, ഈ സിനിമ.

നടീ തീരത്തുള്ള ഒരു ഗ്രാമത്തിലെ അധ്യാപകനായ സ്നേഹ്മോയ് , അയാള്‍ തൂലികാ സൌഹൃദാത്തിലൂടെ പരിചയപ്പെടുന്ന മിയഗെ എന്ന ജപ്പാനീസ് പെന്കുട്ടിയുമായി ഉള്ള പ്രണയവും പരസ്പരം കാണാതെയുള്ള വിവാഹവും ഒക്കെയായി സിനിമ ഒരു 'കാലഹരണപ്പെട്ട കാല്‍പനിക പരിവേഷത്തില്‍ ' കഥ പറഞ്ഞു പോകുന്നു. സ്നേഹ്മോയ് യെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചെങ്കിലും മറ്റൊരാളുടെ ഭാര്യയും പിന്നീട് അമ്മയും വിധവയും ആകേണ്ടി വരുന്ന റീമ സെന്നിന്റെ കഥാപാത്രം കൂടി വരുന്നതോടെ ഒരു മെലോഡ്രാമ ക്കുള്ള എല്ലാ കോപ്പും ആവുന്നു സിനിമയില്‍. കൃത്യമായ ഒരു കഥാ തന്തുവില്ലാതെ കാട് കയറിപ്പോകുന്ന ഒരു ക്യാമറ അനുഭവമായി സിനിമയിലെ ഒരു ദൃശ്യത്തിലുള്ള 'കയറു പൊട്ടിയ പട്ടം' പോലെ താഴേക്ക് പതിക്കുന്നു ഈ സിനിമ.

പഴകിയതും കാലഹരനപ്പെട്ടതുമായ ചില ആചാരങ്ങളെ സ്ഥാപിച്ചെടുക്കാന്‍ സിനിമയിലെ ഇമേജുകള്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയും അതിനെ സംഭാഷണത്തിലൂടെ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യുന്നുണ്ട് സംവിധായിക ചില ഘട്ടങ്ങളില്‍ . വിധവകള്‍ വെള്ള വസ്ത്രം മാത്രമേ ഉപയോഗിക്കൂ എന്നും ഭര്‍ത്താവിനെ കൂടുതല്‍ സ്നേഹിച്ചിരുന്ന വിധവകള്‍ തല മുന്ധനം ചെയ്യും എന്നും സ്നേഹ്മോയ് ഒരു ഘട്ടത്തില്‍ തന്റെ കാമുകിയോട് / ഭാര്യയോട് പറയുന്നുണ്ട്. സിനിമയുടെ അവസാനം ഒരിക്കലും പരസ്പരം കാണാത്ത ഭര്‍ത്താവിന്റെ മരണ ശേഷം മിയാഗെ വെള്ള വസ്ത്രം ധരിച്ച് ,തല മുന്ധനം ചെയ്ത് ഭര്‍ത്താവിന്റെ ഗ്രാമത്തിലെത്തുമ്പോള്‍ പ്രേക്ഷകന് 'കാര്യം ' പിടി കിട്ടും. മാത്രമല്ല മിയാഗെ യുടെ സ്നേഹത്തിന്റെ തീവ്രത പ്ര്ക്ഷകനെ ബോധ്യപ്പെടുത്താന്‍ ഉള്ള ഒരു റഫറന്‍സ് ആയിട്ടാണ് മറ്റൊരു വിധവ യായ റീമയുടെ കഥാപാത്രത്തെ സിനിമയില്‍ ട്രീറ്റ് ചെയ്തിരിക്കുന്നത്. അതിനു വേണ്ടി തന്നെയാവാം വിധവയായിട്ടും ആ കഥാപാത്രത്തെ തലമുടി വടിക്കാതെ നില നിര്‍ത്തിയതും. കൃത്യവും സത്യസന്ധവുമായ ഒരു കഥാതന്തു ഇല്ലാതെ പോകുമ്പോള്‍ ഒരു കാര്യം പ്രേക്ഷകനെ ബോധ്യപ്പെടുത്താന്‍ ഒരു പാട് ഷോട്ടുകള്‍ ഉപയോഗിക്കേണ്ടി വരും. അത്തരം ഒരു അവസ്ഥ തന്നെയല്ലേ ഇത് എന്ന് തോന്നിപ്പോകുന്നു.

ദീപ മേത്തയുടെ വാട്ടര്‍ എന്ന സിനിമ വൈധവ്യം അനുഭവിക്കുന്ന ഭൌതികവും ആത്മീയവുമായ സംഘര്‍ഷങ്ങളെ കൃത്യമായി അവതരിപ്പിച്ചെങ്കില്‍ ഇത്തരം ഒരു കാഴ്ചപ്പാടിന് തികച്ചും വിരുദ്ധമായ ഒരു പിന്തിരിപ്പന്‍ കാഴ്ചപ്പാടാണ് അപര്‍ണ്ണയുടെ സിനിമ മുന്നോട്ടു വെക്കുന്നത്. കഥാപാത്രങ്ങള്‍ പലപ്പോഴും പരസ്പരം ലിങ്ക് ചെയ്യപ്പെടാതെ പോകുന്നുമുണ്ട്. അവരുടെ മറ്റു സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ മനസ്സില്‍ തട്ടുന്ന ഒരു ഷോട്ട് പോലും ഈ സിനിമയില്‍ ഇല്ല താനും.

പ്രകൃതിയുടെ രൌദ്ര ഭാവത്തെ കഥാ പശ്ചാത്തലവുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആ ശ്രമം പോലും വെറും അനുകരണമായി മാറുന്നു. സ്നേഹ്മോയ് യുടെ മരണം പഥേര്‍ പാഞ്ചാലിയിലെ ദുര്‍ഗ്ഗയുടെ അന്ത്യ നിമിഷങ്ങളെ അത് പോലെ എടുത്തു വെച്ചതായി. ചില ഷോട്ടുകളൊക്കെ കിം കി ഡുക്ക്‌ ന്റെ 'സ്പിംഗ് സമ്മര്‍ ... എന്ന ചലച്ചിത്രത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു; യാദൃശ്ചികമായെക്കാം എങ്കിലും.

36 ചൌരംഗീ ലൈന്‍, മിസ്ടര്‍ ആന്‍ഡ്‌ മിസ്സിസ് അയ്യര്‍, 15 പാര്‍ക്ക് അവന്യു എന്നീ സിനിമകള്‍ പിന്നിട്ടു ജപ്പാനീസ് വൈഫില്‍ എത്തുമ്പോള്‍, അപര്‍ണ്ണയുടെ സിനിമ ശുഷ്ക ഭാവനയുടെ ശേഷിപ്പാകുന്നു. മാത്രമല്ല കാലത്തിന്റെ ഒഴുക്ക് തലമുറകളില്‍ സൃഷ്ടിക്കുന്ന അവബോധത്താല്‍ അതിജീവിക്കെണ്ടാതായ ജീര്‍ണ്ണിച്ച ചില പഴഞ്ചന്‍ ആചാരങ്ങളെ ഉദാത്തവല്‍ക്കരിക്കാനും ഒരു 'സാംസ്കാരിക സത്വമായി ' അവതരിപ്പിക്കാനും ശ്രമിക്കുന്നു.

അപര്‍ണ്ണ സെന്‍ എന്ന ചലച്ചിത്രകാരിയുടെ അഭ്രഭാവനയുടെ റീലുകള്‍ പിറകോട്ടു തിരിഞ്ഞു തുടങ്ങിയോ..?

2013 ജനുവരി 22, ചൊവ്വാഴ്ച

വിഷകന്യക


വിഷകന്യക.

“ എനിക്ക് പ്രിയമാണു നിന്നെ
എനിക്കു ഭയമാണുനിന്നെ”

എനിക്കു ഞാനാവാന്‍ ഉരുക്കില്‍ തീര്‍ത്തൊരാ
വിലക്കുകണ്ണികള്‍ അറുത്തുമാറ്റണം.

തിരകളില്‍ കനലെറിയും സൂര്യനെ
വടുക്കള്‍ വീണൊരാ കടലു കൊല്ലും പോല്‍
ജ്വലിക്കുമോര്‍മ്മകള്‍ ചുവപ്പു ചാര്‍ത്തിയ
രുധിരഭൂപടം കരിച്ചുമൂടണം.

ഒരുഷ്ണസര്‍പ്പമായ് വിഷം പകര്‍ന്നൊരാ-
മഷിനീലപ്പടം പൊഴിച്ചു പിന്നെയും
ഫണം വിടര്‍ത്തി നിന്‍ ത്രസിക്കുമോര്‍മ്മതന്‍  -
മകുടി നാദത്തോടിഴ ചേര്‍ന്നാടണം.

വെളിച്ചനാരുകള്‍ നുഴഞ്ഞിറങ്ങാത്ത
മണല്‍ പുറ്റിന്നുള്ളില്‍ തമസ്സിന്നാഴത്തില്‍
വഴുക്കും നിന്നുടെ ഉരഗവിഗ്രഹ -
ച്ചുഴികളില്‍ ചൂഴ്ന്നു ചുരുണ്ടുറങ്ങണം.

ഗ്രഹണമൂകത നനച്ച നിന്നുടെ
മിഴികളില്‍ പ്പൊട്ടുമണുസ്ഫുലിംഗമായ്
വിരുദ്ധ ഘര്‍ഷണ തലങ്ങളിലഗ്നി
പകര്‍ന്നു പിന്നെയും എരിഞ്ഞുതീരണം.

മദിച്ച സന്ധികള്‍ അഴിച്ചു വീഴ്ത്തിയ
മടുപ്പിന്നാടകളെടുത്തണയുവാന്‍
ഇഴയും കൈകളെ ചുഴറ്റി പിന്നെയും
രതിക്കയത്തിലേക്കമര്‍ന്നു താഴണം.


“എനിക്കു പ്രിയമാണു നിന്നെ,
എനിക്കു ഭയമാണു നിന്നെ “

ഹിമം പൊടിഞ്ഞ നിന്നശാന്തതാഴ്വര-
ത്തടങ്ങളില്‍ നഖവരകള്‍  വീഴവേ,
അസുരഭാവങ്ങള്‍ പെരുക്കും നെഞ്ചിലെ
കിതപ്പിന്‍ താളത്തില്‍ വിരല്‍  കൊരുക്കവേ
നിഴലിന്നാഴത്താലളന്നു, രാത്രിതന്‍ -
കഴുകന്‍ കാവലില്‍ സ്വയം മറയവേ,
ഒരു കനല്‍പ്പൊരി ഹൃദയവല്‍ക്കങ്ങള്‍
പിളര്‍ന്നു പൊങ്ങുന്നു പുലരി പൂക്കുന്നു.

“ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്...”

വിഷം നിറഞ്ഞ നിന്നകഗ്രന്ഥികളില്‍
ശലഭജന്മമായ് പറന്നണഞ്ഞതും,
കളങ്ങള്‍ മായ്ച്ച നിന്‍ മുടിത്തലപ്പിലെ
മെഴുക്കുചായങ്ങള്‍ പകുത്തെടുത്തതും,
കരിന്തിരിപ്പുകച്ചുരുളിനൊപ്പം നിന്ന-
ഗമ്യസംക്രമത്തമസ്സിലാര്‍ത്തതും,
പുഴ നിറച്ചുകൊണ്ടൊടുക്കമാ മഴ -
ത്തഴമ്പിന്‍ താളങ്ങള്‍ ദ്രുതം വളര്‍ന്നതും.

ഒരു പ്രവാസിയുടെ നിഘണ്ടു.


ഒരു പ്രവാസിയുടെ നിഘണ്ടു.

ജോലി:
ഇഷ്ടം പോലെയാണു തെരഞ്ഞെടുക്കാന്.
വിഷപ്പാമ്പുകളുടെ പല്ലെടുക്കുന്ന ഡെന്റല് സര്ജന് മുതല്
സ്വന്തം ശ്വാസകോശം കൊണ്ട് ഹൈഡ്രജന് സള്ഫൈഡ്  കാര്ബണ് ഡയോക്സൈഡ് ആക്കുന്നതു വരെ...
പക്ഷെ, നിങ്ങള് അറിഞ്ഞു എന്നു വരില്ല
വിയര്പ്പിലൂടെ ഉപ്പുരുകി പോകുന്നതും
തെരണ്ടിവാല് കൊണ്ട് കഴുത്തില് കെട്ടിയ കുരുക്ക് മുറുകി ശ്വാസം നിലയ്ക്കുന്നതും

മുറി:
ഇവിടെ വിശ്രമിക്കാം; നിബന്ധനകള്ക്ക് വിധേയമായി.
ഉണ്ണാനും ഉറങ്ങാനും ഊഴമുണ്ട്.
പഴകിയ സി യുടെ മുഴക്കം വിമാനത്തിന്റെ
ചിറകൊച്ച പോലെ തോന്നിയേക്കാം.
ഇടയ്ജ്കല്പ്പം വിനോദം, വിരല് തുമ്പില്
ഐഡിയ സ്റ്റാര് സിംഗര്, നികേഷ് കുമാര്...

അന്നം:
പര്യായമായ് കുബ്ബൂസ് എന്നും പറയാം.
പാരസെറ്റാമോള് പോലെ,ഒന്നു വീതം മൂന്നു നേരം.
പിന്നേയുമുണ്ട്, ഹാര്ഡീസ് ,കെ എഫ് സി, പൊട്ടാഷ്, ഫാക്ടംഫോസ്...
ഇനി, എല്ലാം മടുക്കുമ്പോള് നിങ്ങള്ക്ക് പരസ്പരം അന്നമാവാം...

വിശപ്പ്:
ഭക്ഷണത്തോടൊഴികെ എന്തിനോടുമാവാം
നഷ്ടമാകുന്ന സ്വന്തം മുഖം ഇടക്കൊന്നു പകര്ത്താന്..
ഉപയോഗശൂന്യമായ ചെവിയിലേക്ക്
മരിച്ച സംഗീതത്തിന്റെ തുള്ളിമരുന്നിറ്റിക്കാന് ഒരു നോക്കിയ എന് 73 .
അല്ലെങ്കില് ഷോപ്പിങ്മാളിലെ ശീതളഛായയില്
ഒരു വേശ്യയെ പൊലെ അണിയിച്ചൊരുക്കിയ
 ചുവന്ന റിബ്ബണ് കെട്ടിയ വണ്ടി..
ഇനി ചിലര്,
അവര് തര്ക്കത്തിലാണ്;
സ്വര്ഗ്ഗരാജ്യം ആകാശത്തിലോ ഭൂമിയിലോ അതോ ട്രോപ്പോസ്ഫിയറിലോ...?
  
ഒഴിവുദിനം:
വൈകിയുദിക്കുന്ന സൂര്യന്
ഉണരുമ്പോഴേക്കും നിഴലിന്റെ നീളം കുറുകിയിരിക്കും.
സായാഹ്നങ്ങളിലെ മഞ്ഞവെളിച്ചത്തില് തെരുവിന് കാമുകിയുടെ ചിരി.                   
ഗ്ലാസ്സിലെ പാനീയത്തിനു വിയര്പ്പിന്റെ ഗന്ധം, കണ്ണീരിന്റെ ഉപ്പ്.

കൂട്ടുകാര് :
തുലാസിന്റെ തട്ടിലേക്ക് തൂക്കമൊപ്പിക്കാന്
സ്വന്തം വിരല്തുമ്പ് കൂടി വെട്ടിയിടുന്ന ബംഗാളി,
കോണ്ക്രീറ്റിന് ഇരുമ്പിനെക്കാള് കാഡിന്യമുണ്ടെന്നു പറഞ്ഞ,
രാജകൊട്ടാരത്തിലെ ദേവതാരു ചെടി പോലെ
ഒരു  നേപ്പാളി,
ഓടകള്ക്ക് ഊദിന്റെ മണമാണെന്ന്  പറഞ്ഞ പട്ടാണി,
കിടക്കവിരിയിലെ ചതുരങ്ങള്ക്കപ്പുറത്തേക്ക്
പാറ്റണ്ടാങ്കുപോലെ ഇഴഞ്ഞുനീങ്ങുന്ന മൂട്ടയെ
മാസ്കിങ്ങ്ടാപ്പില് ഒട്ടിച്ചു ഞെരിച്ചുകൊല്ലുന്ന പലസ്തീനി...

വീട്:
ഘടികാരത്തിന്റെ ക്രമപ്രവാഹത്തിനും
കലണ്ടറിന്റെ ചതുരംഗക്കളത്തിനുമപ്പുറം
ഒരു മറുകുപോലെ കാണാം.
ഒപ്പം ഒരു തുടിയുടെ ശബ്ദം.
അമ്ലമൂറുന്ന ആമാശയത്തിന്റെ നിലവിളി,
അനിയത്തിയുടെ കാതില്
കമ്മലിനു പകരം തിരുകിയ തുളസിക്കമ്പ്,
മെഡിക്കല് കോളെജിലെ ഡയാലിസിസ് മുറിയുടെ
പഴകിയ ചില്ലുവാതില്..

മടക്കയാത്ര:
വാങ്ങിക്കൂട്ടിയതൊക്കെ പെട്ടിയില്
ക്രമമായി അടുക്കിവെച്ചു,
ഏറ്റവും മുകളിലായി തുടിക്കുന്ന ഹൃദയവും.
പക്ഷെ, ഒന്നുമാത്രം കിട്ടിയില്ല;
അത്ഭുതവിളക്ക്..
പിന്നെ, ഒരു സ്വപ്നം പോലെ
ഷഹ് റാസാദ്....
യാത്ര..
ശൂന്യനിശ്ശബ്ദതയില്
മലമുകളില് നിന്നും ഭ്രാന്തന്റെ ചിരി.